2012 ഫെബ്രുവരി 25, ശനിയാഴ്‌ച

മനുഷ്യപുത്രനുമായി..14

     രു               
      നിശ്ശബ്ദാഭിമുഖം
             -14-
 ഇതെൻ വെറും വിലാപങ്ങ-
ളഥവാ,ജൽപ്പനങ്ങളോ?
അറിവില്ലാത്തവൻ, ഞാൻ സ്വ-
മുഖം കാണാത്തവൻ പുറം-
പോക്കിൽ കുരുത്തു കുറ്റിച്ച
കാണാ,ത്തകരയല്ലയോ?
കാണിച്ചാലും ദയാ ദൃഷ്ടി
thatha
കൊണ്ടിതിൻ സത്യ സൌഷ്ഠവം.
നിങ്ങൾ കണ്ണു തുറക്കായ്കി-
ലെവ്വിധം കാണു മെൻമുഖം?
,മുഖം കാണുവാൻ മാർഗ്ഗ-
മില്ലാ മിഴികളെന്നിയേ!
       ----*----
           -എബ്രാഹം മൂഴൂർ

2012 ഫെബ്രുവരി 24, വെള്ളിയാഴ്‌ച

മനുഷ്യപുത്രനുമായി..13

      ഒരു               
      നിശ്ശബ്ദാഭിമുഖം
         ‌‌-13‌-
നിന്റെ രക്തം സ്വരുക്കൂട്ടി
സ്വന്ത വാഴ്ച്ച,യഹന്തയും,
ലോകമെങ്ങു,മുറപ്പിക്കാ-
നോടിക്കൂടു,മവിജ്ഞരും
കോൺക്രീറ്റു കാടു തീർക്കുന്ന
വെറും പൊങ്ങച്ച വൃത്തിയും
എന്റെ ചിത്തം മഥിക്കുമ്പോൾ
അതു ഞാ;നറിയുന്നു ഞാൻ!
അതേ,ഞാൻ തന്നെ;നീയല്ലീ
കുരിശ്ശിൻ ശില്പിയാവതും
തെരുഭൂവി,ലതിൽതൂങ്ങി
ഉറക്കെ പ്രലപിപ്പതും!
              ------------------------തുടരും

2012 ഫെബ്രുവരി 19, ഞായറാഴ്‌ച

മനുഷ്യപുത്രനുമായി..12

     രു               
      നിശ്ശബ്ദാഭിമുഖം
        -12-
അവർ തന്ന വെളിച്ചം താ-
നല്ലോ നിന്റെ വചസ്സുകൾ!
അഥവാ,ജ്ഞാനസമ്പൂർണ്ണൻ
ദൈവം നീതന്നെ,യാകിലോ,
കിഴക്കിന്റെ മഹാചാര്യ-
ശിഷ്യ,നീ ജ്ഞാനമല്ലയോ?
നിനക്കെൻ ചതുർവേദങ്ങ-
ളന്യമാകുന്ന,തെവ്വിധം?
    പ്രണമിക്കട്ടെ നിന്മുമ്പിൽ
നിന്നാചാര്യർക്കു മുന്നിലും!
അവർ പൌരസ്ത്യ ദിക്കിന്റെ
വിജ്ഞരെന്നറിയുന്നു ഞാൻ.
അവരെൻ പൂർവ്വികർ സത്യ-
ദൃഷ്ടാക്കൾ വേദപാലകർ
സർവ്വതും സമമെന്നുള്ള
സാമദർശനമുള്ളവർ!
    കിഴക്കിൻ ബ്രഹ്മബീജത്താൽ
മേരിയാം യൂദനന്മയിൽ
നിന്റെ ജന്മം ഭവിച്ചെങ്കി-
ലെത്ര നന്നെത്ര സുന്ദരം!
നിൻ ദയാസിദ്ധി വാക്കായും
കർമ്മമായും മനുഷ്യരിൽ,
പ്രവഹിക്കുന്നു,വെന്നാളു-
മെങ്കിലെത്ര മനോഹരം! 
                 ------------------------തുടരും

2012 ഫെബ്രുവരി 18, ശനിയാഴ്‌ച

മനുഷ്യപുത്രനുമായി..11

       ഒരു               
      നിശ്ശബ്ദാഭിമുഖം
                -11-
ഞാനില്ലെന്നാകി,ലില്ലല്ലോ
ദൈവവും ദേവ വൃന്ദവും!
ഇവരെല്ലാ,മിരിക്കുന്നോ-
രിടമൊ-ന്നെന്റെ ഹൃത്തടം!
അവനെന്നുള്ളി,ലില്ലെങ്കി-
ലെങ്ങുമില്ലറിയുന്നു ഞാൻ!
അവ,നെന്നുള്ളി,ലില്ലെങ്കിൽ
ഞാനുമി,ല്ലറിയുന്നു ഞാൻ!
    ,വെള്ളത്താളിലുള്ളോരീ
അക്ഷരം തന്നെയാണു ഞാൻ!
ഞാനാ,ണക്ഷര,മദ്ധ്യായം,
വേദവും സർവ്വ കാര്യവും(5)!
എന്നിൽ നിന്നന്യ,മൊന്നില്ല-
യെന്നേ ചൊൽവു,മനീഷികൾ-
ആർഷഭാരത പുണ്യങ്ങൾ
ബുദ്ധന്മാർ,സർവ്വ ചിന്തകർ-
മാനസം കൊണ്ടു ബ്രഹ്മാണ്ഡ-
മാകെ,യമ്മാനമാടിയോർ!
    അവരെൻ പൂർവ്വികന്മാർ, -
ണ്ടായിരത്തിനു,മപ്പുറം,
വിശ്വത്തിനു വിളക്കായി-
ട്ടറിവായി തെളിഞ്ഞവർ!
-------------------
(5)തൈത്തിരിയോപനിഷത്ത്:3/10,6
               ------------------------തുടരും

2012 ഫെബ്രുവരി 17, വെള്ളിയാഴ്‌ച

മനുഷ്യപുത്രനുമായി..10

        ഒരു               
      നിശ്ശബ്ദാഭിമുഖം
               -10-
 അന്ത്യം കണ്ടവനാരുണ്ടീ
ഞാനാണാദിയു,മന്തവും(4)!
    ത്യജിച്ചീടട്ടെ,ദൈവത്തിൻ
ജനമെന്നുള്ള മിഥ്യയെ!
സ്വീകരിക്കുന്നു ദൈവത്തിൻ
ജനമെന്നുള്ള സത്യവും,
വിശ്വാത്മാവായ ദൈവത്തിൻ
മക്കൾ സർവ്വരുമാകയാൽ!
സ്വർഗ്ഗസ്ഥനായ ദൈവത്തെ
നിരസിക്കുന്നതാരവൻ?
ആകാശത്തിലെ ദൈവത്തെ
സ്വീകരിക്കുന്ന ഞാനവൻ!
    ഞാനാരെന്നോ,വെറും മർത്യൻ
വിശ്വ സാഗരമാലയിൽ
അലയും ചെറു നീർപ്പോള
നിമിഷാസ്ഥിത്വമുള്ളവൻ!
അന്നേരവും പ്രപഞ്ചത്തിൻ
സത്തയെന്നറിയുന്നവൻ!
ശൂന്യം ഞാനെങ്കിലീ വിശ്വം
 ശൂന്യമെന്നറിയുന്നവൻ!
    ഞാനില്ലെന്നാകി,ലില്ലല്ലോ,
കൃഷ്ണൻ,യേശു, മുഹമ്മദും
 ഞാനില്ലെന്നാകി,ലില്ലല്ലോ (4)ഗ്നോ.ബൈ-മനസ്സിന്റെ മുഴക്കം:131/7  
ദൈവവും ദേവ വൃന്ദവും!
---------------------
                               ------------------------തുടരും

2012 ഫെബ്രുവരി 16, വ്യാഴാഴ്‌ച

മനുഷ്യപുത്രനുമായി..9

     രു               
      നിശ്ശബ്ദാഭിമുഖം
            -9-
തെറ്റും ശരിയു,മെന്നാളും
സമൂഹസൃഷ്ടി,യല്ലയോ?
വന്നു പോകുന്ന സത്യങ്ങ-
ളല്ലാതെന്ത് മമാശ്രയം?
സമൂഹപ്പൊതു നന്മയ്ക്കേ
പുണ്യപാപങ്ങളൊക്കെയും.
കാലം തോറു,മിടം തോറും
മാറീടുന്നവ നിശ്ചയം.
വിശ്വാസം ദൃഢമാണെങ്കി-
ലതേ സത്യം സ്വചിന്തയിൽ.
അതാർക്കുമതു താനത്രേ
ഇല്ല യാതൊരു ഭേദവും.
വ്യക്തി സത്യം തെളിച്ചോട്ടെ
തന്റെ,യേകാത്മ പാതകൾ.
മറക്കായ്ക സമൂഹത്തിൻ
നീതിയും പൊതുധാരയും.
പൊതു വീഥി,യൊരുത്തർക്കും
സ്വന്തമല്ല നിനയ്ക്കുക.
പൊതു പാതകളേവർക്കും
സ്വന്തമെന്നും നിനയ്ക്കുക.
ഇതിലേയെന്നു ചൊന്നീടാ-
നാരാണു വഴി കണ്ടവൻ?
                 ------------------------തുടരും

2012 ഫെബ്രുവരി 14, ചൊവ്വാഴ്ച

മനുഷ്യപുത്രനുമായി..8

     രു               
      നിശ്ശബ്ദാഭിമുഖം
              -8-
    ഏക വീഥീ വൃഥാബോധം
ത്യജിച്ചീടുക യാത്രികർ.
വഴിയേതിൽ നടന്നാലു-
മെത്തീടുന്നതു മുക്തിയിൽ!
   ഏതു പാത വരിച്ചാലും
കണ്ണു വേണം പദങ്ങളിൽ !
വിശ്വാത്മാവു വസിച്ചീടു-
ന്നുണ്മ,യായതി ലൊക്കെയും.
വിശ്വാത്മാവിൽ ലയിക്കുമ്പോ-
ളതാ,ണെന്നുടെ മുക്തിയും!
    ത്യജിപ്പൂ,സത്യവിശ്വാസ-
മെന്നുള്ളൊ,രന്ധ വീക്ഷണം! 
കാണുന്നേൻ സത്യ മെന്തെന്ന
ചോദ്യത്തിൽ നിന്റെ മൌനവും!(3)
ഒരുവൻ സത്യ വിശ്വാസ-
മെന്നു ചൊല്ലുന്നതൊക്കെയും
അപരന്നന്ധ വിശ്വാസ-
മായിത്തീരുന്നതെങ്ങനെ?
എല്ലാം ശരി,യതേനേരം
തെറ്റുമാണിവയൊക്കെയും!
--------------------- 
 (3)സെന്റ്.ജോൺ:18/3 
                            ------------------------തുടരും

2012 ഫെബ്രുവരി 12, ഞായറാഴ്‌ച

മനുഷ്യപുത്രനുമായി..7

       ഒരു               
      നിശ്ശബ്ദാഭിമുഖം
             -7-
    പ്രപഞ്ചത്തിൻ മഹാപ്രാണൻ
തനുവിൻ പ്രാണ,നെന്നപോൽ,
ഏതിടത്തും വസിക്കുന്നു
മൂർത്താമൂർത്ത,മനശ്വരം,
ജീവിച്ചീടുന്നു കാലത്തി-
ന്നനാദ്യന്ത പ്രഹേളിയിൽ!
    സർവ്വസത്ത,യിതേസത്യം
സമാധാരം സമസ്തവും 
പ്രപഞ്ചാത്മാ,വിതേദൈവ-
മേതു പേരിൽ വിളിക്കിലും!
ജീവാത്മാവു,മതേ ദൈവം
സർവ്വം പ്രാണ നിബന്ധിതം !
ചരാ ചരങ്ങളെല്ലാവും
ജനിച്ചീ ദൈവ സത്തയിൽ !
മനുഷ്യപുത്ര,നാകുന്നു
ജനിച്ചവരി,ലുന്നതൻ!
അവൻ ദൈവ സുതൻ തന്നെ
അശേഷ,മില്ല സംശയം!
ദൈവപുത്രനവൻ മാത്ര-
മെന്നു ചൊല്ലുന്ന ദർശനം
ഹരിച്ചാലും മഹാത്മാവേ,
എല്ലാം നിൻ മക്കളാകയാൽ!
                         ------------------------തുടരും