2012 ജൂലൈ 24, ചൊവ്വാഴ്ച

ദിനചതുരങ്ങൾ

ചീട്ട്

ലക്ഷമാറു കൊടുക്കേണ-
മംഗത്വക്കാർഡു കിട്ടുവാൻ!
ഞങ്ങൾ ചുമട്ടുകാരിന്നു്
ചരക്കിൻ മുതലാളികൾ!
പണിയാതെ പണം വാരാൻ
വേറുണ്ടോ,വഴി വല്ലതും?
നോക്കി നിന്നാൽ പണംകിട്ടു-
മേതു നാടുണ്ടു് ഭൂമിയിൽ?
      ----*----

ഓട്ടം
നിരന്തം കാല വാനത്തിൽ
തരി പോലൊരു ജീവിതം,
പോരടിച്ചു തുലയ്ക്കാതെ
മരണം വരെ,യോടുക!
ചിരശാന്തി സ്വരൂപത്തിൽ
നിരാമയ,മിരിക്കുക!
സർവ്വതും സ്വന്തമാണപ്പോൾ
താൻതന്നെ,യഖിലേശ്വരൻ!
     ----*----
രക്ഷ

രക്ഷിപ്പീലാരു,മാരേയും
ശിക്ഷയേകാനുമില്ലൊരാൾ!
ഓരോരുത്തർക്കു,മുണ്ടോരോ
മതവും സ്വന്ത ദൈവവും !
ദൈവങ്ങൾ കൂടിയാടുമ്പോൾ
ഭവിക്കും നന്മതിന്മകൾ!
അവയിൽ സ്ഥിതി ചെയ്യുന്നു
ജീവനും സർവ്വ സത്യവും!
      ----*----
സ്നേഹം
സ്നേഹം സംതൃപ്തിയാ,ണപ്പോ-
ളവനും നീയു,മുണ്ടതിൽ!
ഞാനാകുന്നതു നീതന്നെ
നീയാം ഞാൻ തന്നെ സർവ്വതും!
അന്നാളിൽ നമ്മളൊന്നാകു-
മന്നു പൂർണ്ണത കൈവരും!
എല്ലാ വേദനയും മാറി-
യെത്തും നിത്യാനുഭൂതിയിൽ!
     ----*----

സംതൃപ്തി

 


സ്നേഹം സംതൃപ്തിയാകുന്നു
തൃപ്തിയാകുന്നു പൂർണ്ണത!
പരിപൂർണ്ണത തൻ വീട്ടി-
ലില്ല വേദന; ദുഃഖവും!
ഒരിയ്ക്കൽ നമ്മ,ളൊന്നിയ്ക്കും
അവിടെപ്പൂർണ്ണ ശാന്തിയിൽ!
ഭുജിയ്ക്കും പരമാനന്ദ-
മളവില്ലാതെ സുസ്ഥിരം!
     ----*----

വിവരദ്രോഹി
സ്വന്തം ശരീരമാണേറ്റ-
മുത്തമൻ വൈദ്യനെപ്പൊഴും
അത്യാവശ്യം സഹായിച്ചാൽ
മതിയേതു വിപത്തിലും
വിവരദ്രോഹി തൊട്ടെന്നാൽ
കുളം കുത്തും പലപ്പൊഴും!
പൂർണ്ണ ശ്രദ്ധ പുലർത്തേണ-
മാദി തൊട്ടേ സഹായികൾ!
     ----*----



2012 ജൂലൈ 16, തിങ്കളാഴ്‌ച

ദിനചതുരങ്ങൾ

  
കാറ്റ്
ണങ്ങാൻ വച്ച കുടയോ,
കാറ്റു വന്നു വിളിക്കയിൽ
കുതിച്ചു ചാടിയോടുന്നു
കുതിരക്കുട്ടിയെന്നപോൽ!
ഇതിനേ,ജീവനില്ലെങ്കിൽ
ഓടുന്നെങ്ങെനെ,യിങ്ങനെ?
അഭിന്നം, പ്രാണനും കാറ്റും;
കാറ്റിന്റെ കഥ ജീവിതം!
    ----*----

  ഒത്തുപോകൽ
സത്യവിശ്വാസമെന്നോരോ-
കൂട്ടരും ചൊൽവതൊക്കെയും,
ശൈശവം തൊട്ടു ബോധത്തിൽ
കൂടു കൂട്ടുന്ന പക്ഷികൾ!
സാദ്ധ്യമല്ലവ തൻശബ്ദ-
മൊട്ടും കേൾക്കാതിരിക്കുവാൻ!
ഒത്തു പോകട്ടവയ്ക്കൊപ്പ‌‌ -
മാടുവാനിഷ്ടമുള്ളവർ!
      ----*----

നേരു്
ഇടത്തേയ്ക്കോ വലത്തേയ്ക്കോ
ചെരിയാതുര ചെയ്യുവാൻ
വിഷമംതന്നെ,യെന്നാലും
അതാശിക്കുന്നു മാനസം!
മായം ചേർത്തതു കേൾക്കുമ്പോൾ
അതറി,യുന്നൊരിന്ദ്രിയം!
സത്യം ചൊല്ലുകി,ലെപ്പോഴും
സൃഷ്ടിക്കും സ്ഥിരനന്മകൾ
     ----*----
 സംഹിത
വിശ്വാസികളെ രക്ഷിക്കാ-
നുണ്ടായ കുല,മിക്കുലം!
കുലനേതാക്കളാരാദ്ധ്യർ-
തെറ്റില്ലാവര,മുള്ളവർ!
എതിർത്താൽ ലിക്ക്വിഡേഷൻ താ-
നിപ്പോഴും തത്വ സംഹിത!
ജനാധിപത്യ മേലങ്കി
ആർക്കായുള്ളൊരു വേഷമോ?
     ----*----

 ദൈവകണം
ഇരുപത്തേഴു കീമീറ്റർ
വട്ടമുള്ളൊരു നാളിയിൽ
ദൈവത്തിൻ പൊടി,യല്ലെങ്കിൽ
തൻ നിഴൽ കണ്ടുമുട്ടിയോ?
അതിരില്ലാപ്രപഞ്ചത്തി-
ലയുതം കോടി വത്സരം
അന്വേഷിച്ചിട്ടു കിട്ടുന്നോ-
രവ്യക്തം ബിന്ദുവേ നമഃ!  
           ----*----