കാറ്റ്
ഉണങ്ങാൻ വച്ച കുടയോ,
കാറ്റു വന്നു വിളിക്കയിൽ
കുതിച്ചു ചാടിയോടുന്നു
കുതിരക്കുട്ടിയെന്നപോൽ!
ഇതിനേ,ജീവനില്ലെങ്കിൽ
ഓടുന്നെങ്ങെനെ,യിങ്ങനെ?
അഭിന്നം, പ്രാണനും കാറ്റും;
കാറ്റിന്റെ കഥ ജീവിതം!
ഒത്തുപോകൽ
സത്യവിശ്വാസമെന്നോരോ-
കൂട്ടരും ചൊൽവതൊക്കെയും,
ശൈശവം തൊട്ടു ബോധത്തിൽ
കൂടു കൂട്ടുന്ന പക്ഷികൾ!
സാദ്ധ്യമല്ലവ തൻശബ്ദ-
മൊട്ടും കേൾക്കാതിരിക്കുവാൻ!
ഒത്തു പോകട്ടവക്കൊപ്പ -
മാടുവാനിഷ്ടമുള്ളവർ!
----*----

