2016, മേയ് 15, ഞായറാഴ്‌ച

ജനാധിപതി

ജനാധിപതി

വന്നു നിത്പ്പൂ ജയം തേടി

പിന്നെയും പേരു താവകം

ശങ്കയില്ലാതെ തന്മേൽ കൈ

തൊട്ടതാണു് പലപ്പൊഴും!

ഇപ്പോളാരു ശ്രമിച്ചീടു-

ന്നതിൻ വെണ്മ കെടുത്തുവാൻ?

കാലം നിങ്ങളെ ശിക്ഷിക്കും

തെല്ലുമേയില്ല സംശയം.

 

വേറാർക്കു സമ്മതം നൽകാ-

നാരുമറ്റൊരു പുണ്യവാൻ?

നാട്ടാരെയറിയില്ലാത്തോ-

രിലക്ഷൻ കാല സിദ്ധനോ?

എതിർവായ തുറക്കായ്‌വാൻ

ആളേക്കൊല്ലുന്ന പാർട്ടിയോ.

തലയില്ലാത്ത വാലായി

പിന്നിലാടുന്ന കൂട്ടരോ,

തലപ്പത്തെത്തിയാൽ പക്ഷേ

തീരും വോട്ടു,മിലക്ഷനും!

 

ജനാധിപത്യമെന്നാളു-

മന്യൂനം നില നിൽക്കണം.

ആകയലേ മനംചൊന്നോ-

രതേ പേരിലമർത്തുക.

ജനാധിപത്യരാജാവാ-

യൊരുമാത്ര ലസിക്കുക!

 

2016, ഏപ്രിൽ 10, ഞായറാഴ്‌ച

ആയുസ്സിന്റെ വഴി

ആയുസ്സിന്റെ വഴി

ആയുസ്സ് നീട്ടുവാൻ വിദ്യ; വയ,റല്പം ചുരുക്കുക! ഊണിൻ നേരം വെറും മൂന്നു് സ്ഫൂണിൻ ചോറു കുറയ്ക്കുക മാറിപ്പോകുന്നു രോഗങ്ങൾ സ്ഥിരമിങ്ങനെ ചെയ്യുകിൽ! വീശും വിശ്വ വിശപ്പിന്നൊ- രാശ്വാസാനന്ദധാരയും

2016, ജനുവരി 10, ഞായറാഴ്‌ച

പുതുവർഷ പ്രവാഹം


അനാദിയാദികാലത്തു്
ഞാനോ നീയോ നിനച്ചുവോ,
ശലഭച്ചിറകുംവീശി
ജനിക്കും നമ്മളൂഴിയിൽ
തേനും പൂമ്പൊടിയും സ്വപ്നം
കണ്ടുമുണ്ടും സ്വദിക്കുവാൻ,
മാത്രകൾക്കൊണ്ടു ദൌത്യങ്ങൾ
പൂർത്തിയാക്കി മടങ്ങുവാൻ.

കുറിച്ചിട്ടുണ്ടകത്താളിൽ
ധർമ്മാധർമ്മവിചിന്തനം:
വാനിലും ഭൂവിലും പുത്തൻ
ഭാവുകങ്ങൾ വിതയ്ക്കുക.
മരം പൂക്കുന്ന രോമാഞ്ചം
തിരിച്ചേകുക ഭൂമിയിൽ.
പൂക്കൾ കായുകളാവട്ടെ,
പാകമാകട്ടെ വിത്തുകൾ.
വിത്തുപൊട്ടി മുളയ്ക്കട്ടെ
വളരട്ടെ തളിർപ്പുകൾ.
ഇതേ ചക്രം കറുങ്ങുമ്പോ-
ളതേ നമ്മുടെ ധന്യത!

ലയിക്കാം പിന്നെ യാത്മാവാ-
യാകാശത്തിൻ പ്രശാന്തിയിൽ!
ആകാശം തറവാടാണു്
ഐശ്വര്യാനന്ദസാഗരം!
അനാദ്യന്ത പ്രവാഹത്തിൻ
കണമായ് പുതുവത്സരം
ഉദിച്ചുനിൽക്കെയർത്ഥിക്കാം
പൂക്കളാകട്ടെ നാളുകൾ.
നന്മ തൻപുണ്യമേവർക്കു-
മാശംസിക്കാം പരസ്പരം!
----*----010116

2014, ഡിസംബർ 30, ചൊവ്വാഴ്ച

ജന്മദിനം

ജന്മദിനം
മഹത്വം പരമാത്മാവേ
ആകാശങ്ങളിലത്രയും!
നിന്റെസ്വത്വം ഭവിച്ചല്ലോ
മർത്യനായ് യുഗസന്ധിയിൽ!

അല്ലാഹുവേ മഹാത്മാവേ
മഹത്വം; വിണ്ണിലൊക്കെയും!
നിന്റെ സൃഷ്ടി വളർന്നല്ലോ
നരനായ് കാല വേദിയിൽ!

മഹത്വം;ദൈവമേ,അങ്ങേ-
യ്ക്കാകാശങ്ങളി,ലാകെയും!
നിന്റെ പുത്രൻ ജനിച്ചല്ലോ
മർത്യനായ് കാലസന്ധിയിൽ!


കാമമോഹിത ഭാരത്താൽ
പണ്ടേ വീണു തളർന്നവർ
ഞങ്ങൾക്കാലാംബ,മായീടാൻ
ത്യാഗത്തിൻ പൂർണ്ണ കോടിയിൽ
മർത്യജന്മം പ്രഘോഷിക്കു-
മിദ്ദിനം സത്യപൂരിതം!

ഒരു കുഞ്ഞു ജനിക്കുമ്പോൾ
ജനിക്കുന്നതൊരീശ്വരൻ!
കാമചുംബനസർപ്പത്തിൻ
ദംശനമൊഴിവാക്കണേ!
സ്നേഹചുംബന പുണ്യത്തിൻ
ലയമെന്നും പുലർത്തണേ!
ഇതോർത്തു ഹൃദയം തൊട്ടു
നമിക്കാ,മപ്പദങ്ങളിൽ!

നവവർഷം വിടുർത്തട്ടെ
പൂക്കളായി  ദിനങ്ങളെ!
അവയേകും സുഗന്ധത്താൽ
ഹൃദ്യമാകട്ടെ ജീവിതം!

        ----*----

2014, സെപ്റ്റംബർ 27, ശനിയാഴ്‌ച

മെഴുകുതിരി തീരുന്നു

എരിഞ്ഞു തീരുന്നു നിരാരവം മെഴു- തിരി,യേകാന്തനിരതമീ മേശമേൽ! ഇരുൾ വലയങ്ങളകറ്റി നിർത്തിയു- മിരുണ്ട ശീലക,ളഴിച്ചു മാറ്റിയും നിഴ,ലുരഗങ്ങൾ വിഷം പരത്തുവാ- നിഴഞ്ഞുകേറാതെ ഗതി തിരുത്തിയും, വരുന്ന കാറ്റിന്റെ ചിറകു തട്ടാതെ ചെരിഞ്ഞു മാറിയു,മുണർന്നു കത്തിയും ജ്വലിച്ചെരിഞ്ഞൊരീ സമയമത്രയു- മലിഞ്ഞു തീർന്നിനി കടന്നു പോകണം! തിരിഞ്ഞുനോക്കിയാ,ലെവിടെനിന്നുമെൻ ശരീരസിദ്ധിയും, ജ്വലനശക്തിയും? പ്രപഞ്ചനാടകം നയിച്ചിടും മഹാ- നൃപന്റെ കൈവിരൽ നൊടിച്ച മാത്രയിൽ, ഋതുക്കൾ വേഷങ്ങളഴിച്ചു കാലിക ഗതി മാറ്റീ; വന്നു വസന്തമൂഴിയിൽ! പരുത്തി പൂവിട്ടു പരാഗരേണുക്കൾ വിരുന്നൊരുക്കി തൻമലരുകൾ തോറും ശലഭങ്ങൾ നിറം പകർന്നു ഘോഷിച്ചു പുലരിതൊട്ടേ ദിവസം മുഴുവനും. മദിച്ചുനിന്നൊരാ സുഭിക്ഷമാത്രക- ളദമ്യ നീതിക,ളടർത്തിമാറ്റവേ, ദളം പൊഴിഞ്ഞു,കായ് വളർന്നുണങ്ങി മ- ദ്ദളംകൊട്ടിച്ചാടി പറന്നു നൂൽപ്പഞ്ഞി. പരാഗം പങ്കിട്ടു മെഴുകും തേനും നൂ- റ്റൊരുക്കി വച്ചതു,മതേ തേനീച്ചകൾ! മെഴുകുകൊണ്ടൊരു മനോഹരസ്തംഭ- മെഴുന്നതിൻ ഹൃത്തി,ലൊരാത്മതന്തുവും! മുളച്ചു തൻ തുമ്പ,ത്തൊരഗ്നിനാളവും തെളിഞ്ഞു നിൽക്കയാ,ണതുമുതൽക്കുഞാൻ! എരിഞ്ഞു തീരുന്നേൻ തുടങ്ങിയിട്ടാകെ ഒരുമണിക്കൂറോ; കഴിഞ്ഞു ജീവിതം! അകത്തു കത്തിയ ചരടുചായുന്നു പുകയായ് മാറീടു,ന്നവസാനകണം! സുഗന്ധമിത്തിരി പരന്നുവോ,ചുറ്റും ദിഗന്ധ,മാസുഖം സ്വദിച്ചു നിന്നുവോ? തുറന്ന തൻ മണിയറയിൽ നിന്നുമോ നിറഞ്ഞൊഴുകും പരിമളവീചികൾ? അവിടമെങ്ങനെ പരമസൌഭാഗ്യ ഭവനമോ,ചിരമഭയസ്ഥാനമോ? മറഞ്ഞ ദീപമേ നിജസ്ഥിതിയിനി അറിവതെങ്ങനെ,യരുളുക വഴി അവിടെയോ സത്യ,മമൃതജീവിത- ഛവി വിടുർന്നീടു,മനശ്വരാങ്കണം? അവിടെയോ ചാടിക്കളിച്ചു നിത്യത നിമിഷമാകുന്ന നിതാന്തവിസ്മയം! -----*----- അബ്രാഹം മൂഴൂർ, നെല്ലിക്കുന്നേൽ,മുത്തോലി.പി.ഒ.കോട്ടയം -686573

2014, സെപ്റ്റംബർ 24, ബുധനാഴ്‌ച

ആയുസ്സിന്റെ വഴി

ആയുസ്സ് നീട്ടുവാൻ വിദ്യ; വയ,റല്പം ചുരുക്കുക! ഊണിൻ നേരം വെറും മൂന്നു് സ്ഫൂണിൻ ചോറു കുറയ്ക്കുക മാറിപ്പോകുന്നു രോഗങ്ങൾ സ്ഥിരമിങ്ങനെ ചെയ്യുകിൽ! വീശും വിശ്വ വിശപ്പിന്നൊ- രാശ്വാസാനന്ദധാരയും!

ചൊവ്വാ ദൌത്യവിജയത്തിനു്

ഇൻഡ്യയുടെ ചൊവ്വാ ദൌത്യവിജയത്തിനു് ബന്ധപ്പെട്ട ശാസ്ത്രജ്ഞർക്കെല്ലാം ഒരു സാധാരണ പൌരന്റെ അഭിനന്ദനങ്ങൾ!- അബ്രാഹം മൂഴൂർ